29 June, 2024 10:17:02 AM


'ബോ ചെ'ക്കെതിരെ സര്‍ക്കാര്‍ നടപടി, ടീ നറുക്കെടുപ്പിനെതിരെ പരാതി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു



തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ 'ബോ ചെ ടീ നറുക്കെടുപ്പി'നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു.

ബോ ചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയാണ് നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസായിരുന്നു കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസ്.

ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും എന്ന വ്യാജേന ചായപ്പൊടി പാക്കറ്റിനോടൊപ്പം ലോട്ടറി ടിക്കറ്റ് വില്‍ക്കുന്നു എന്നായിരുന്നു എഫ്‌ഐആറിലുള്ളത്. ദിനേന നറുക്കെടുപ്പ് നടത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത് കൊണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന കുറയുന്നതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാവുന്നുവെന്നും എഫ്‌ഐആറിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K