24 February, 2024 12:24:45 PM


വിവാഹം കഴിക്കാൻ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റിൽ



ഹൈദരാബാദ്: ടിവി ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. തെലുങ്ക് ടിവി അവതാരകനായ പ്രണവ് സിസ്റ്റലയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലാണ് മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന ഹൈദരാബാദ് സ്വദേശിനി തൃഷ ബോഗിറെഡ്ഡി (31) അറസ്റ്റിലായത്. ഇവരുടെ നാല് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാട്രിമോണി വെബ്സൈറ്റിൽ പ്രണവിന്‍റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി ആരോ ഒരാൾ വ്യാജ അക്കൗണ്ട് നിർമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളുമായി തൃഷ സൗഹൃദം സ്ഥാപിക്കുകയും തുടർച്ചയായി ചാറ്റ് ചെയ്യുകയും ചെയ്തു. ചൈതന്യ റെഡ്ഡി എന്നയാളാണ് പ്രണവിന്‍റെ ചിത്രമുപയോ​ഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പിന്നീട് തെളിഞ്ഞു. ഇരുവരും അടുത്തതോടെ തന്‍റെ ബിസിനസിൽ 40 ലക്ഷം രൂപ നിക്ഷേപിക്കാൻ ചൈതന്യ റെഡ്ഡി ആവശ്യപ്പെട്ടു. യുപിഐ വഴി ഇയാൾക്ക് 40 ലക്ഷം രൂപ നൽകിയെന്നും എന്നാൽ പണം കൈപ്പറ്റിയ ശേഷം ഇയാൾ തന്നെ ഒഴിവാക്കാൻ തുടങ്ങിയെന്നും തൃഷ പൊലീസിനോടു പറഞ്ഞു.

പ്രൊഫൈലിൽനിന്നു കിട്ടിയ നമ്പറിൽ യുവതി ബന്ധപ്പെട്ടപ്പോൾ പ്രണവിനെയാണ് ലഭിച്ചത്. തുടർന്ന് പ്രണവ് കാര്യങ്ങൾ പറഞ്ഞു. ചൈതന്യ റെഡ്ഡി എന്നയാൾ തന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമിച്ചിട്ടുണ്ടെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചെങ്കിലും തൃഷ മെസേജുകൾ അയച്ചുകൊണ്ടിരുന്നു. പിന്നീട് പ്രണവ് തൃഷയെ ബ്ലോക്ക് ചെയ്തു. തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്.

പ്രണവിന്‍റെ നീക്കങ്ങളറിയാൻ കാറിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു. നാലുപേരെ വാടകയ്ക്കെടുത്ത് ഫെബ്രുവരി 11ന്  പ്രണവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി. യുവതിയുടെ ഫോൺകോളുകൾ എടുക്കാമെന്ന നിബന്ധനയിൽ പ്രണവിനെ വെറുതെ വിട്ടു. എന്നാൽ പ്രണവ് പൊലീസിൽ പരാതി നൽകി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K