12 August, 2024 03:11:03 PM


മകള്‍ ഒളിച്ചോടിയതിന്‍റെ പ്രതികാരം; യുവാവിന്‍റെ സഹോദരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി പിതാവും ബന്ധുക്കളും



ലുധിയാന: മകള്‍ ഒളിച്ചോടിയതിന്‍റെ പ്രതികാരത്തില്‍ പിതാവിന്റെയും ബന്ധുക്കളുടെയും ക്രൂരത. ആണ്‍സുഹൃത്തിന്റെ സഹാദരിയെ യുവതിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സ്വദേശിയാണ് പ്രതികള്‍.

മെയ് ഒന്നിനാണ് അതിക്രൂരമായ സംഭവം നടന്നത്. അതിജീവിത കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനാലാണ് പരാതിപ്പെടാന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു. നാല് പേര്‍ക്കെതിരെയാണ് യുവതി ടിബ്ബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്, ബന്ധു സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെയാണ് പരാതി.

ഏപ്രില്‍ അവസാനമാണ് അതിജീവിതയുടെ സഹോദരനും രവീന്ദര്‍ സിംഗിന്റെ മകളും ഒളിച്ചോടിയത്. ഇരുവരെയും തേടി മെയ് ഒന്നാം തീയതി ബന്ധുക്കള്‍ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ഇവരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് ആരോപണം. പൊലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K