13 August, 2024 01:31:22 PM


'ആരെങ്കിലും മരിച്ചാല്‍ കടം നല്‍കിയവര്‍ പണം ചോദിക്കില്ലല്ലോ', മകളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി



ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ മകളെ കിണറ്റിൽ എറിഞ്ഞ് കൊന്ന് യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ മകള്‍ തുഖാറയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് ശങ്കരാപുരം പൊലീസില്‍ പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങളില്‍ സത്യയ്‌ക്കൊപ്പം മകള്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടില്‍ പലരില്‍നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ രൂപ അവര്‍ തിരിച്ചുചോദിച്ചപ്പോള്‍ നല്‍കാനായിരുന്നില്ലെന്നും വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ സഹതാപം തോന്നി പണം തിരികെ ചോദിക്കില്ലെന്നും തോന്നിയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടതെന്നു സത്യ പൊലീസിനു മൊഴിനല്‍കി. 

തന്നെ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സത്യ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന് സംശയം തോന്നാതിരിക്കാന്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴും തിരച്ചില്‍ സമയത്തും സത്യയും കൂടെയുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K