26 January, 2024 11:15:57 AM


ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് തടവും പിഴയും



കല്‍പ്പറ്റ: ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി. നിജേഷ്‌ കുമാര്‍ ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഐ.പി.സി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ഐ.പി.സി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

2020 ഒക്ടോബര്‍ 23നായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലെ ക്ലിനിക്കില്‍ വച്ച് പതിനെട്ടുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ് ജോസഫ് ആണ് ഹാജരായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K