10 February, 2024 11:54:38 AM


ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങി മരിച്ചനിലയില്‍



കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. മണിക്കൂറുകൾക്ക് ശേഷം കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്കാണ് യുവതി ചാടിയത്. യുവതിയുടെ ഭർത്താവ് കെഎസ്ആര്‍ടിസി കണ്ടക്ടറാണ്‌. ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

കൊല്ലം കുന്നിക്കോട് സ്വദേശി മീനംകോടുവീട്ടില്‍ ആര്‍ രാജിയാണ് വണ്ടിക്ക് മുന്നിൽ ചാടി മരിച്ചത്. ഭര്‍ത്താവ് കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ വിജേഷിനെയാണ് മണിക്കൂറുകള്‍ക്കുശേഷം വീടിനടുത്തുള്ള ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയത്. കുന്നിക്കോട്-പത്തനാപുരം റൂട്ടിൽ ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ഉത്സവപരിപാടി കഴിഞ്ഞുമടങ്ങിയ നൃത്തസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പിന്നാലെ വന്ന നൃത്തസംഘത്തിന്റെ മറ്റൊരു വാഹനത്തില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാണാതായ ഭര്‍ത്താവ് വിജേഷിന്റെ മൃതദേഹം കുറ്റിക്കോണം പാറക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് കണ്ടെത്തിയത്. പാറക്വാറിക്കടുത്തുള്ള കശുമാവില്‍ ഷാളിൽ തൂങ്ങിയ ശേഷം പൊട്ടിവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വസ്തുരേഖകളും പണവുമെല്ലാം വിജേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദമ്പതിമാര്‍ ഒരുമിച്ച് വീടുവിട്ടിറങ്ങിയെന്നാണ് വിവരം. കടബാധ്യതയെത്തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അക്ഷയ് (10), അക്ഷര (5) എന്നിവരാണ് മക്കൾ.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K