12 February, 2024 10:23:53 AM


ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു



ഖത്തര്‍: ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവികരെയും വിട്ടയച്ചു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇവരിൽ 7 പേരും ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ അപ്പീൽ നൽകിയിരുന്നു. തുടർന്ന് ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ ആക്കിയിരുന്നു. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു സംഭവത്തിൽ ഇന്ത്യ അന്ന് പ്രതികരിച്ചത്. കടുത്ത നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ഇവ‍ർക്ക് മോചനം സാധ്യമായിരിക്കുന്നത്.

'ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതിനെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇവരില്‍ എട്ടുപേരില്‍ ഏഴുപേരും ഇന്ത്യയില്‍ തിരിച്ചെത്തി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും അനുവദിച്ച ഖത്തര്‍ സ്റ്റേറ്റ് അമീറിന്‍റെ തീരുമാനത്തെ അഭിനന്ദിക്കുന്നു,'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 30 ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാ സേന 8 പേരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ്, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് അറസ്റ്റ് ചെയ്തത്.

ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്. ദഹ്‌റ ഗ്‌ളോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കമ്പനിയാണ് ഇത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K