18 June, 2024 08:56:48 AM


ഇറ്റലി തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിൽ 11 മരണം; 64 പേരെ കാണാതായെന്ന് റിപ്പോ‍ർട്ട്



റോം: ഇറ്റലിയിൽ കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന ബോട്ടുകൾ അപകടത്തിൽപ്പെട്ടു. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ ബോട്ടിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെത്തിയതായി ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. 51 പേരെ ബോട്ടിൽനിന്ന് രക്ഷപ്പെടുത്തിയതായും ഇവർ‌ എക്സിൽ കുറിച്ചു.

സിറിയ, ഈജിപ്റ്റ്, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ​ഗാർഡിന് കൈമാറി. അതേദിവസം, നടന്ന മറ്റൊരു അപകടത്തിൽ 60-ലധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ കാലാബ്രിയൻ തീരത്തുനിന്ന് 100 മൈൽ അകലെയായിരുന്നു ഈ അപകടം. കടലിൽ കാണായവരിൽ 24 പേർ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2014 മുതൽ 23,500-ലധികം കുടിയേറ്റക്കാർ കടലിൽ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തതായാണ് യു.എൻ പുറവിടുന്ന കണക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K