09 July, 2024 09:06:46 AM


യുക്രെയ്നിലെ മിസൈൽ ആക്രമണം; മരണം 37 ആയി



കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ യുക്രെയ്നിൽ മരണം 37 ആയി.149 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെയാണ് യുക്രെയിൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്. കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമണത്തിന് ഇരയായി. മൂന്നോളം കുട്ടികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ അനുശോചിച്ചും റഷ്യയെ കുറ്റപ്പെടുത്തിയും പാശ്ചാത്യ, യുഎൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യയും രംഗത്ത് വന്നിട്ടുണ്ട്.

റഷ്യൻ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ വോളോടിമർ സെലെൻസ്‌കി പറഞ്ഞു. 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിനു ശേഷം യുക്രെയിനിന്റെ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. ആളുകൾക്കെതിരെ, കുട്ടികൾക്കെതിരെ, പൊതുവെ മനുഷ്യത്വത്തിനെതിരെയുളള വലിയ ആക്രമണമാണ് റഷ്യ നൽകിയിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങൾക്കും റഷ്യ മറുപടി പറയേണ്ടി വരും എന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച യുക്രെയ്ൻ നഗരങ്ങളിൽ നടന്ന റഷ്യൻ മിസൈലുകളുടെ ആക്രമണം ‍ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുളള ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ഇക്വഡോർ, സ്ലൊവേനിയ എന്നിവയുടെ അഭ്യർത്ഥനപ്രകാരം ചൊവ്വാഴ്ച സുരക്ഷാ കൗൺസിൽ യോഗം ചേരുമെന്നും യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ വക്താവ് അറിയിച്ചു.

യുക്രെയിനിലുണ്ടായ ആക്രമണം റഷ്യയുടെ ഭീരുത്വവും ക്രൂരതയും നിറഞ്ഞ ആക്രമണമെന്നാണ് ഞങ്ങൾ വിളിക്കുന്നതെന്ന് യുകെ അംബാസഡർ ബാർബറ വുഡ്‌വാർഡ് എക്‌സിൽ കുറിച്ചു. വാർ ക്രൈംസ് എന്നാണ് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി ആക്രമണത്തെ വിശേഷിപ്പിച്ചത്. നിരപരാധികളായ കുട്ടികളെ ആക്രമിക്കുന്നത് ഏറ്റവും മോശമായ പ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു. വാർഷിക ഉച്ചകോടിക്കായി നാറ്റോ നേതാക്കൾ വാഷിംഗ്ടണിൽ യോഗം ചേരുന്നതിന് ഒരു ദിവസം മുമ്പാണ് യുക്രെയ്നിൽ ആക്രമണം ഉണ്ടായത്. യുക്രെയ്നിലുണ്ടായ ആക്രമണം രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ തകരാറുകൾ ഉയർത്തിക്കാട്ടുന്ന ഒന്നാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ആക്രമണത്തിൽ കുട്ടികളുടെ ആശുപത്രിയിലെ ഒരു വാർഡ് പൂർണമായും തകർക്കപ്പെട്ടു. ഗുരുതരമായ വൃക്കരോഗമുള്ള കുട്ടികളെ ചികിത്സിൽസിക്കുന്ന വാർഡാണിത്. നൂറുകണക്കിന് രക്ഷാപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നടത്താനുമുളള ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എത്ര പേരാണ് മരിച്ചതെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നും അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരും എമർജൻസി സ്റ്റാഫും അറിയിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K