12 January, 2024 08:17:06 PM


യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പിടിച്ചുപറി; ഏഴുപേർ അറസ്റ്റിൽ



ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും  ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും പിടിച്ചുപറിക്കുകയും യുവതിയുടെ കൂടെനിർത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലെ ഏഴ് പ്രതികൾ അറസ്റ്റിലായി. ഡിസംബർ 23 ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ യുവാവിനെയാണ് ബലമായി കാറിൽ കയറ്റി കാക്കനാട് ഭാഗത്തേക്ക് കൊണ്ടുപോയത്.

ആലുവ ചൂർണിക്കര പഞ്ചായത്ത് പത്താം വാർഡ് തായിക്കാട്ടുകര പഴയപറമ്പ് വീട്ടിൽ അബ്ദുൽ ജലീൽ(34), കൊല്ലം കരുനാഗപ്പള്ളി ശിവഭവനം വീട്ടിൽ കല്യാണി(20),ചൂർണിക്കര പത്താം വാർഡ് ബാര്യത്ത് വീട്ടിൽ ജലാലുദ്ദീൻ(35), പാലക്കാട് വാണിയംകുളം പഞ്ചായത്ത് കുന്നുംപറമ്പ് വീട്ടിൽ മഞ്ജു(25), എറണാകുളം പള്ളുരുത്തി കല്ലുപുരയ്ക്കൽ വീട്ടിൽ അൽത്താഫ്(29), ആലുവ ചൂർണിക്കര പത്താം വാർഡ് മാഞ്ഞാലി വീട്ടിൽ മുഹമ്മദ് റംഷാദ്(25), ചൂർണിക്കര തായിക്കാട്ടുകര തച്ചാവള്ളത്ത്  വീട്ടിൽ ഫൈസൽ(32) എന്നിവരെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല ഡി വൈ എസ് പി കെ.വി ബെന്നി, ഇൻസ്പെക്ടർ ബി വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. എസ് ഐ കെ.പി അനിൽകുമാർ,സീനിയർ സി പി ഒമാരായ സതീഷ്, ഗിരീഷ്,അരുൺകുമാർ, പ്രവീഷ്, സി പി ഒമാരായ രഞ്ജിത്ത്,പ്രതിഭ എന്നിവരടങ്ങിയ സംഘം ഇന്ന് എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K