27 January, 2024 04:03:36 PM


ഗവർണർക്കെതിരെ പ്രതിഷേധം; 17 എസ്.എഫ്.ഐ ക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്



കൊല്ലം: പ്രതിഷേധവുമായെത്തിയ എസ്എഫ്ഐകാർക്കെതിരേ കടുത്ത വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ റോഡിലിരുന്നുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി. കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര സദാനന്ദ ആശ്രമത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്കെതിരേ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ച ഗവർണർ വഴിയരികിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

പൊലീസുകാർ അനുനയിക്കാൻ ശ്രമിച്ചിട്ടും ഗവർണർ വഴങ്ങിയില്ല. അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയതോടെ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഗവർണറെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്കെതിരേ പ്രതിഷേധിച്ചവരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും അതല്ലെങ്കിൽ അമിത് ഷായുമായോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായോ സംസാരിക്കൂ എന്നുമായിരുന്നു ഗവർണർ പറഞ്ഞത്. 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ 17 പേർക്കെകതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിന്‍റെ എഫ്ഐആർ കാണിച്ചതോടെയാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

ഗവർണറുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നതടക്കം ജാമ്യില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയോടു പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരിങ്കൊടി കാണിച്ചതിനല്ല, തന്‍റെ കാറിൽ ഇടിച്ചതിനെതിരേയാണ് താൻ പ്രതിഷേധിച്ചതെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K