03 June, 2024 03:55:44 PM


വർക്കലയില്‍ ഗൃഹനാഥൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യയും മകനും മരിച്ചു



തിരുവനന്തപുരം: ഗൃഹനാഥൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭാര്യയും മകനും മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബിന്ദു, അമല്‍(18) എന്നിവരാണ് മരിച്ചത്. വർക്കല ചെമ്മരുതി സ്വദേശി രാജേന്ദ്രൻ ഇന്നലെ പൊള്ളലേറ്റ് മരിച്ചിരുന്നു. ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമല്‍. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അമലിനെയും അമ്മ ബിന്ദുവിനെയും അച്ഛന്‍ രാജേന്ദ്രന്‍ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീകൊളുത്തിയത്.

കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കുടുബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നു.

ഈ സമയം സാന്ദ്ര വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. വീടിനും തീ പടര്‍ന്നിരുന്നു. വര്‍ക്കല അ​ഗ്നിരക്ഷാസേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പരിക്ക് ​ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K