13 July, 2024 04:58:11 PM


മാലിന്യങ്ങള്‍ വെല്ലുവിളി; തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ



തിരുവന്തപുരം: 180 മീറ്ററുള്ള തുരങ്കത്തില്‍ മാലിന്യം നീക്കാനുള്ള ശ്രമം തുടരകുകയാണെന്നും, മാലിന്യം നിക്കീയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് കടക്കാനാവുകയുള്ളുവെന്നും ജില്ലാ കലക്ടര്‍. വെള്ളം കുറഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ കഴിയുമെന്നും വിദ്ഗധരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യനീക്കം സംബന്ധിച്ച ആരോപണങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

180 മീറ്റര്‍ നീളമുള്ള ടണലില്‍ ആദ്യഭാഗത്തെ മാലിന്യം നീക്കിയ ശേഷം സ്‌പേസ് ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇടയ്ക്ക് സ്ലാബുകളുണ്ട്. അത് മാറ്റിയും തിരച്ചില്‍ വേഗത്തിലാക്കും. തുരങ്കത്തിന്റെ 30 മീറ്റര്‍ വരെ നോക്കിയാല്‍ ഏകദേശ കാര്യങ്ങള്‍ വ്യക്തമാകും. മാലിന്യം നീക്കിയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് പ്രവേശിക്കാനാകുകയുള്ളു, അത് നാലുമണിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ബോഡിയില്ലെന്ന് ബോധ്യമായല്‍ മറ്റേഭാഗത്തുനിന്നും തിരച്ചില്‍ ആരംഭിക്കും. ട്രെയിനുകള്‍ പാളത്തില്‍ നിന്ന് നീക്കിയ ശേഷം സ്ലാബുകള്‍ നീക്കി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യംനിറഞ്ഞ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടം ഉണ്ടായത്. മാരായമുട്ടം സ്വദേശി ജോയിയാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തനം നീളുകയാണ്. വെള്ളം ഒഴുകിയെത്തുന്ന തുരങ്കസമാനമായ ഭാഗത്തെ മാലിന്യക്കൂമ്പാരവും വെളിച്ചത്തിന്റെയും വായുവിന്റെയും കുറവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. മാലിന്യനീക്കം വേഗത്തിലാക്കാന്‍ ജെസിബിയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

വെള്ളം കുറഞ്ഞതോടെ സ്‌കൂബാ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ തോട്ടിലിറങ്ങി അതിനടിയിലൂടെ ഊളിയിട്ട് മുന്നോട്ടുപോയി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാകുകയായിരുന്നു. 180 മീറ്റര്‍ നീളമുള്ള തുരങ്കസമാനമായ ഭാഗത്ത് മാലിന്യം നിറഞ്ഞിരിക്കുന്നതും വെളിച്ചമില്ലാത്തതുമാണ് വെല്ലുവിളിയാകുന്നത്. തോടിനുള്ളിലെ മാലിന്യത്തില്‍ ചവിട്ടുമ്പോള്‍ ചതുപ്പില്‍ താഴ്ന്നു പോകുന്നതു പോലെയാണെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. തോടിനുള്ളിലെ മാലിന്യം മുഴുവന്‍ നീക്കിയുളള രക്ഷാപ്രവര്‍ത്തനത്തിനാണ് ശ്രമിക്കുന്നത്.

ഒഴുക്കില്‍പ്പെട്ടപ്പോള്‍ കയറിട്ടു കൊടുത്തെങ്കിലും ജോയിക്ക് അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂന്നു പേരാണ് ശുചീകരണപ്രവര്‍ത്തനത്തിനായി എത്തിയത്. ജോയിയാണ് ഉള്ളിലിറങ്ങിയത്. അതിനിടെയാണ് മഴ ശക്തിയായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത്. ഇതോടെ നിലതെറ്റി ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ജോയി ഉറക്കെ വിളിച്ചതു കേട്ടു മുകളില്‍നിന്നവര്‍ കയറിട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കൂടുതല്‍ ജീവനക്കാരെ എത്തിച്ച് മാലിന്യനീക്കം ഊര്‍ജിതമാക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. മാലിന്യങ്ങള്‍ നീക്കി മാത്രമേ തുരങ്കത്തിനുള്ളിലേക്കു കയറി പരിശോധന നടത്താന്‍ കഴിയൂ. നഗരസഭയുടെ താല്‍ക്കാലിക ജീവനക്കാരന്‍ അല്ല ഒഴുക്കില്‍പെട്ടയാളെന്നും മഴയുളളതിനാല്‍ ഇന്ന് ജോലി നടത്താന്‍ തീരുമാനിച്ചിരുന്നതല്ലെന്നും മാലിന്യം പൂര്‍ണമായി നീക്കുമെന്നും മേയര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K