31 January, 2024 10:08:33 PM


അന്നക്കുട്ടിയെ തിരിഞ്ഞു നോക്കാത്ത മകനെതിരേ നടപടിയെടുത്ത് കേരള ബാങ്ക്



ഇടുക്കി: കുമളിയില്‍ മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കിയ അമ്മ മരിച്ച സംഭവത്തില്‍ മകനെ കേരള ബാങ്ക് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കേരള ബാങ്കിന്റെ കുമളി ശാഖയിലെ കളക്ഷന്‍ ഏജന്റായ എം.എം സജി മോനെതിരെയാണ് നടപടി.  കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളിനിയില്‍ കഴിഞ്ഞിരുന്ന അന്നക്കുട്ടി മാത്യു 20നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.

മകനെന്ന ഉത്തരവാദിത്വത്തില്‍ സജിമോന്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു. സംഭവത്തില്‍ മകള്‍ സിജിമോളെ കുമളി പഞ്ചായത്തിലെ താല്‍ക്കാലിക ജോലിയില്‍ നിന്നും നേരത്തെ പിരിച്ചു വിട്ടിരുന്നു. 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി അന്നക്കുട്ടിയുടെ രണ്ട് മകള്‍ക്കെതിരെയും പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കുമളി പഞ്ചായത്തംഗം ജയമോള്‍ മനോജിന്റെ മൊഴിയെടുത്താണ് കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകന്‍ സജിമോനും പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയായ മകള്‍ സിജിക്കുമെതിരെ കുമളി പോലീസ് കേസെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K