13 February, 2024 01:03:43 PM


ദില്ലി ചലോ മാർച്ച്: കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്



ന്യൂഡല്‍ഹി: കർഷക സമരച്ചൂടിൽ പഞ്ചാബും ഹരിയാനയും. ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിൽ സംഘർഷം ആരംഭിച്ചു. കർഷകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളിൽ നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

താങ്ങുവില ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് കർഷകർ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാർച്ച് ചെയ്യുകയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരുമായി പരമാവധി സഹകരിച്ചുവെന്ന് കർഷക സംഘടന നേതാക്കൾ മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. 

5 മണിക്കൂർ മന്ത്രിമാരുമായി ചർച്ച നടത്തി. ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പൊലീസും ജലപീരങ്കിയുമുണ്ട്. ഹരിയാനയിലെ കർഷകരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും കർഷക സംഘടന നേതാവ് സർവൻ സിങ് പാന്തർ ആരോപിച്ചു. കർഷക സമരം കണക്കിലെടുത്ത് ദില്ലിയിലെ ഉദ്യോഗ് ഭവൻ മെട്രോയിലെ പാർലമെൻറ്, സെൻട്രൽ സെക്രട്ടറിയേറ്റ് പരിസരത്തെ മൂന്നു ഗേറ്റുകൾ അടച്ചിരിക്കുകയാണ്.   

കർഷക സമരത്തിന് എഎപി സർക്കാർ പിന്തുണ നൽകുന്നുണ്ട്. ബവാന സ്റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്ര ആവശ്യം ദില്ലി മന്ത്രി കൈലാഷ് ഗെഹ്ലോട്ട്  തള്ളി.  കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്ന നിലപാടിലാണ് എഎപി സർക്കാർ.  സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കർഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K