12 December, 2023 12:57:50 PM


പ്രതിഷേധം തുടരും: ഗവര്‍ണറെ കേരളത്തിലെ ഒരു കാമ്പസിലും കയറ്റില്ല - എസ് എഫ് ഐ



തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ലയെന്നും ആര്‍ഷോ പറഞ്ഞു. 

വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും. ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട. മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്എഫ്ഐ ക്കാരുണ്ടായിരുന്നു. ഒരു പൊലിസിന്‍റേയും സഹായം എസ്എഫ്ഐക്ക് വേണ്ട. സമരങ്ങളോട് പൊലിസിന്‍റെ  നയം മാറിയിട്ടുണ്ട്. വിദ്യാർത്ഥികളെ തല്ലി ചതക്കുന്ന പൊലിസ് രീതി മാറിയിട്ടുണ്ട്. ഭരണത്തിന്‍റെ  ഒരു തണലുമില്ല. പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ആര്‍ഷോ വ്യക്തമാക്കി.

ഗവർണർ പല തലത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. അതിനോട് ഒന്നും പറയുന്നില്ല. ഇർഫാൻ ഹബീബിനെയും ഗോപിനാഥൻ രവീന്ദ്രനെയുമാണ് മുമ്പ് ഗവര്‍ണര്‍ അസഭ്യം പറഞ്ഞത്. അതേ പട്ടികയിലേക്ക് ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം.കേരളത്തിലെ  ഒരു ക്യാമ്പസിലും ഗവർണർ കയറില്ല, അദ്ദേഹത്തെ തടയുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K