12 December, 2023 02:03:27 PM


ഓടുന്ന കാറിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേര്‍ അറസ്റ്റില്‍



ലഖ്‌നൗ: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥന്‍റെ മകൾ ഓടുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായി. 22 കാരി പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി ബോധരഹിതയാക്കി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ അഞ്ചിന് നടന്ന സംഭവത്തില്‍  മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചികിത്സാർഥം കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി (കെജിഎംയു) ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തിൽ എത്തിയതായിരുന്നു പെൺകുട്ടി. പെൺകുട്ടി ഇടയ്ക്ക് ഇവിടെ ചികിത്സയ്‌ക്കായി വരുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് ഫോൺ ചാർജ് തീർന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രിക്ക് സമീപത്തെ ചായക്കടക്കാരന്റെ സഹായം തേടി.

ആശുപത്രിയിൽ എത്തുമ്പോൾ പെൺകുട്ടി സത്യമിശ്രയുടെ കടയിൽ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അറിയാമെന്നും പൊലീസ് പറയുന്നു. തുടർന്ന് മൊബൈൽ ചാർജ് ചെയ്യാൻ ഇയാൾ യുവതിയെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ആംബുലൻസിനടുത്തേക്ക് കൊണ്ടുപോയി. അൽപ്പം കഴിഞ്ഞ് യുവതി തിരിച്ചെത്തിയപ്പോൾ ആംബുലൻസ് അവിടെ ഉണ്ടായിരുന്നില്ല. വീണ്ടും സത്യം മിശ്രയുടെ സഹായത്തോടെ യുവതി അന്വേഷിച്ചിറങ്ങി.

മിശ്ര യുവതിയെ കാറിൽ ബരാബങ്കിയിലെ സഫേദാബാദ് പ്രദേശത്തെ ഒരു ധാബയിലേക്ക് കൊണ്ടുപോയി. കാറിൽ മറ്റ് രണ്ട് പ്രതികളും ഉണ്ടായിരുന്നു. മൂവരും ചേർന്ന് യുവതിക്ക് ലഹരി കലർത്തിയ പാനീയം നൽകുകയും കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് ഇന്ദിരാ നഗർ ഏരിയയിൽ ഇറക്കിവിടുകയുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്  മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K