27 August, 2024 06:59:29 PM


ദേശീയപാതാ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ സംസ്ഥാനം ഇടപെടും

തിരുവനന്തപുരം : സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിനുളള പദ്ധതി  പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ സംസ്ഥാനം ഇടപെടും. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊല്ലം - ആഞ്ഞിലിമൂട്, കോട്ടയം - പൊന്‍കുന്നം , മുണ്ടക്കയം - കുമിളി , ഭരണിക്കാവു മുതല്‍ അടൂര്‍ - പ്ലാപ്പള്ളി - മുണ്ടക്കയം , അടിമാലി  ജംഗ്ഷന്‍ - കുമിളി എന്നിവയുടെ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തില്‍ ആക്കാനാണ്    സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക.  പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. 

62. 1 കിലോമീറ്ററില്‍  കൊല്ലം - ആഞ്ഞിലിമൂട് റോഡ് വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത് . ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 3 A നോട്ടിഫിക്കേഷനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 30.3 കിലോ മീറ്റര്‍ വരുന്ന കോട്ടയം - പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.  55.15 കിലോ മീറ്ററില്‍ മുണ്ടക്കയം  - കുമിളി  റോഡും , 116.8 കിലോ മീറ്ററില്‍ ഭരണിക്കാവു മുതല്‍ അടൂര്‍ - പ്ലാപ്പള്ളി - മുണ്ടക്കയം വരെ വികസിപ്പിക്കുന്നതിനും ഉള്ള അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട് . അടിമാലി  ജംഗ്ഷന്‍ - കുമിളി വരെ 83.94 കിലോ മീറ്ററില്‍ പുതുക്കിയ അലൈന്‍മെന്റും തയ്യാറാക്കി കഴിഞ്ഞു. ഈ റോഡുകളുടെ പദ്ധതി രേഖ വേഗത്തില്‍ തയ്യാറാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ഇടപെടാനാണ് തീരുമാനിച്ചത്.

ഭരണിക്കാവ് - അടൂര്‍ - പത്തനംതിട്ട – മൈലപ്ര റോഡിലേയും കണമല – എരുമേലി റോഡിലേയും പെര്‍ഫോമെന്‍സ് ബേസ്ഡ് മെയിന്റനന്‍സ് കോണ്‍ട്രാക്ട് പ്രവൃത്തിയുടെ വിശദാംശങ്ങളും മന്ത്രി പരിശോധിച്ചു. ശബരിമല തീര്‍ത്ഥാടനം  ആരംഭിക്കും മുമ്പ്  രണ്ടു റോഡുകളും പൂര്‍ണ്ണ ഗതാഗത യോഗ്യമാക്കുവാന്‍   മന്ത്രി നിര്‍ദ്ദേശിച്ചു.  

 

  ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ പ്രവൃത്തികളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി അടക്കം ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.  മന്ത്രിക്കു പുറമെ വകുപ്പു സെക്രട്ടറി കെ ബിജു, അഡീഷണല്‍ സെക്രട്ടറി ഷിബു എ , ചീഫ് എഞ്ചിനിയര്‍മാരായ അജിത്  രാമചന്ദ്രന്‍ , അന്‍സാര്‍ എം  എന്നിവരും യോഗത്തില്‍ പങ്കെടുത്തു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308