06 September, 2024 12:19:03 PM


സുജിത് ദാസ് ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മ; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് എസ്.പി



തിരുവനന്തപുരം: എസ്പി സുജിത് ദാസ് തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി വീട്ടമ്മ. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സുജിത് ദാസിനെതിരെ പി.വി അന്‍വര്‍ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്നും, ഇന്നലെ പൊന്നാനിയിലെ സിപിഎം നേതാവിന്റെ വീട്ടിലെത്തിയ പിവി അന്‍വറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.

അതേസമയം, വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിന്റെ പ്രതികരണം. ആരോപണത്തിനെതിരെ കേസ് നല്‍കുമെന്നും സുജിത് ദാസ് അറിയിച്ചു. 2022 ല്‍ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് പറഞ്ഞു.

രണ്ടുതവണ എസ്പി സുജിത്ത് ദാസ് ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പരാതിയുമായി രണ്ടുതവണ സുജിത് ദാസിനെ കണ്ടു. പിന്നീട് കുട്ടിയില്ലാതെ തനിച്ചുവരാനും ആവശ്യപ്പെട്ടു. മറ്റൊരു നമ്പറില്‍ നിന്നാണ് വിളിച്ചത്. എസ്പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാള്‍ കൂട്ടിക്കൊണ്ടുപോവുകയും അവിടെ എസ്പി ഉണ്ടായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോള്‍ വിളിക്കുമായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോള്‍ ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തന്നെന്നും ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K