19 March, 2024 02:02:22 PM


ഞാന്‍ പഴയ എസ്എഫ്ഐക്കാരൻ തന്നെ, കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും- സുരേഷ് ഗോപി



തൃശ്ശൂർ: കലാമണ്ഡലം ​ഗോപി അനുവദിച്ചാൽ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഗോപിയാശാൻ തന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല. തന്നെ സ്നേഹിക്കുന്നുണ്ടോ എന്നവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്നേഹം താൻ തൊട്ടറിഞ്ഞിട്ടുണ്ട് എന്നും സുരേഷ് ​ഗോപി പറഞ്ഞു.

"ഞാൻ മുൻ എസ്എഫ്ഐക്കാരൻ ആണ്. അതു സിപിഐഎം നേതാവ് എം എ ബേബിക്ക് അറിയാം. നിങ്ങൾ ഇക്കാര്യം ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസിൽ ഞാനിരുന്നിട്ടുണ്ട്. കലാമണ്ഡലം ഗോപിയെ കാണുന്നതിന് മറ്റുള്ളവർ കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഇനിയും കാണും"- സുരേഷ് ഗോപി പറഞ്ഞു. തന്റെ വീട്ടിലേക്ക് ഒരുപാട് പേർ വോട്ട് തേടി വന്നിട്ടുണ്ട്. വി കെ പ്രശാന്ത്, കെ മുരളീധരൻ ,വിജയകുമാർ, ഒ രാജഗോപാൽ എല്ലാവരും വന്നിട്ടുണ്ട്. താനവരെ എല്ലാവരെയും സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയാതീതമാണ്. അത് തുടരും. കരുണാകരൻ ജനകീയ നേതാവാണ്. കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് ബിജെപി നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം. അവിടേക്ക് കടന്നു കയറില്ല. പാർട്ടിനേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K