09 April, 2024 02:15:01 PM


ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ അർധരാത്രി വീടിന് പുറത്തിറക്കി പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ



കിളിമാനൂർ : തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.  കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച് പുറത്തേക്ക് എത്തിയ പെൺകുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിലെ ഷെഡിലാണ് മൂന്ന് പേരും ചേർന്ന് എത്തിച്ചത്. ഇതിനിടയിൽ പ്രതികൾ ബലമായി പെൺകുട്ടിക്ക് മയക്കുമരുന്നും നൽകി. തുടർന്ന് പ്രതികൾ മൂവരും  പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 


കൂടാതെ പൊലീസ് അന്വേഷിച്ച് എത്തിരിക്കാനായി പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും പ്രതികൾ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ബോധരഹിതയായി.  ഇതിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെൺകുട്ടിയെ വീട്ടിൽ കാണാതായതോടെ മാതാപിതാക്കൾ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ 11 മണിയോടെ പെൺകുട്ടിയെ റബ്ബർ തോട്ടത്തിൽ കണ്ടെത്തുകയും ചെയ്തു. 

തുടർന്ന് പെൺകുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K