10 May, 2024 07:09:46 PM


കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്‍റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും



തിരുവനന്തപുരം: മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്യുന്നു. അറസ്റ്റ് ചെയ്തുവിട്ടതിനു പിന്നാലെ യദു ബസിന് സമീപമെത്തിയത് ദുരൂഹമെന്നാണ് പൊലീസ് നിലപാട്.

യദുവിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നേരത്തെ ചോദ്യം ചെയ്ത കണ്ടക്ടര്‍ സുബിനെയും കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കും. ഇന്ന് രാവിലെ മുതല്‍ ഇരുവരേയും ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇരുവരുടേയും മൊഴി.

അതിന് ശേഷമാണ് യദുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. 27 ആം തിയതി രാത്രിയാണ് യദുവിനെ അറസ്റ്റ് ചെയ്തത്. 28 ആം തിയതിയോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു. അതിന് ശേഷം ബസ് തമ്പാനൂര്‍ ഭാഗത്ത് നിര്‍ത്തിയിട്ട സ്ഥലത്ത് യദു എത്തിയിട്ടുണ്ട്. ബസിന് സമീപത്തായി എത്തിയ കാര്യം യദു ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. ബസില്‍ മെമ്മറി കാര്‍ഡ് ഉണ്ടെന്ന് കണ്ടക്ടറെ കൂടാതെ അറിവുള്ള രണ്ടാമത്തെ ആള്‍ യദുവാണ്. മാധ്യമങ്ങളോട് പ്രതികരിച്ചതിലും പിന്നീട് യദു നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കമ്മീഷണര്‍ ഓഫീസില്‍ തമ്പാനൂര്‍ പൊലീസിന്റെ നേതൃത്വത്തിലാണ് യദുവിനെ ചോദ്യം ചെയ്യുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K