11 May, 2024 10:10:13 AM


ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും- സാക്ഷി മാലിക്ക്



ന്യൂഡല്‍ഹി: ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി പ്രതികരണവുമായി സാക്ഷി മാലിക്ക്. ഞങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണ് നടപടിയെന്നും ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും സാക്ഷി പറഞ്ഞു. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇരകളായവര്‍ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ഡല്‍ഹി റൌസ് അവന്യൂ കോടതി കുറ്റം ചുമത്തിയിരുന്നു. മതിയായ രേഖകളുണ്ടെന്ന് വിലയിരുത്തിയായിരുന്നു നടപടി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബ്രിജ്ഭൂഷണോടൊപ്പം മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.

കുറ്റാരോപിതനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഐപിസി സെക്ഷന്‍ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്താന്‍ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയില്‍ ഐപിസി സെക്ഷന്‍ 506(1) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകള്‍ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ബ്രിജ്ഭൂഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K