12 May, 2024 10:48:13 AM


കുടകില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ തല കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി



മടിക്കേരി: കുടകിലെ സോമവാർപേട്ടയില്‍ 16-കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രതിക്കൊപ്പം പരിശോധന നടത്തിയ പോലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍നിന്ന് അറുത്തെടുത്ത തല കണ്ടെത്തി. സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് തലയറുത്ത് കൊന്നത്. കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യാണ്  അറസ്റ്റിലായത്.


ഇതിനിടെ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്നും പ്രതി അറസ്റ്റിലായെന്നും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാര്‍ഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.  


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ ആരോ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാല്‍ വിവാഹം മുടങ്ങി. വിവാഹം മുടക്കിയത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും പോലീസ് അറിയിച്ചു.

 

പ്രതി വീണ്ടും ഇവിടെയെത്തി പെണ്‍കുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് ശനിയാഴ്ച പുലര്‍ച്ചയോടെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K