17 May, 2024 04:54:12 PM


നാല് വയസുകാരന്‍ സ്‌കൂളിലെ അഴുക്കുചാലില്‍ മരിച്ച നിലയില്‍; സ്‌കൂളിന് തീയിട്ട് നാട്ടുകാര്‍



പട്‌ന: നാല് വയസുകാരനെ സ്‌കൂളിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബിഹാറിലെ പട്‌നയിലാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ പരിസരത്തെ അഴുക്കുചാലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ സ്‌കൂളിന് തീയിടുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തെരച്ചില്‍ നടക്കവെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്നാണ് തങ്ങള്‍ക്ക് സംശയം തോന്നിയതെന്നും ഇവര്‍ പറയുന്നു. കുട്ടിക്കായി അന്വേഷണം ശക്തമാക്കി. തുടര്‍ന്ന് സ്‌കൂളിലെ അഴുക്കുചാലില്‍ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി സ്‌കൂളിനുള്ളിലേക്ക് പോയതായി വ്യക്തമായിട്ടുണ്ടെന്നും എന്നാല്‍ പുറത്തേക്ക് പോയിട്ടില്ലെന്നും പട്‌ന എസ്പി ചന്ദ്ര പ്രകാശ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കുട്ടി സ്‌കൂളിലേക്ക് പോകുന്നത് കാണാം. എന്നാല്‍ കുട്ടി പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലില്ല. മൃതദേഹം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്നതിനാല്‍ കൊലപാതകമായി കണക്കാക്കിയാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചന്ദ്ര പ്രകാശ് പറഞ്ഞു.

കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബവും സുദായാംഗങ്ങളും റോഡുകള്‍ ഉപരോധിച്ചു. സ്‌കൂളിലേക്ക് പോകുന്ന റോഡാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. വാഹനങ്ങള്‍ തടഞ്ഞ പ്രതിഷേധക്കാര്‍ സ്‌കൂളിന് തീയിടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K