22 May, 2024 12:41:04 PM


പരസ്യ ബോർഡ് തകർന്ന് വീണുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു



മുംബൈ:മുംബൈ ഘാട്ട്കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം 17 ആയി.സംഭവത്തിൽ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.പ്രതി ഭവേഷ് ബിൻഡെയുടെ വസതിയിലും ഓഫീസിലും പരിശോധന നടത്തി.പരസ്യ ബോ‌ർഡ് സ്ഥാപിച്ച കമ്പനി ഉടമകൾക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. 

അപകടത്തിലെ മുഖ്യ പ്രതി ഭവേഷ് ബിൻഡേ രാജസ്ഥാനിൽ നിന്നാണ്  പിടിയിലായത്.അപകടത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഉദയ്പൂരിൽ നിന്ന് മുംബൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.പരസ്യ കമ്പനി ഉടമയായ ഭവേഷ് ബിൻഡേയെക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് വീണാണ് അപകടമുണ്ടായത്. 16 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാ ദൗത്യം കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂർത്തിയായത്. അന്വേഷണത്തിൽ പരസ്യ ബോർഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു.

സംഭവ സമയത്ത് പമ്പിലുണ്ടായിരുന്ന അൻപതോളം വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. പെട്രോൾ പമ്പായതിനാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ച് മാറ്റാനാകാത്തത് ദൗത്യത്തെ ശ്രമകരമാക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാർ സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K