25 May, 2024 11:02:36 AM


നാല് സ്ഥാപനങ്ങളിൽ നിന്ന് ആര്യയുടെ പേരിൽ ലോണ്‍; യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ വീട്ടുകാർ



കോന്നി: വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)യെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. സംഭവത്തില്‍ ആര്യയുടെ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ആര്യയുടെ പിതാവ് അനിൽ കുമാർ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്​​ ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയത്തിൽ അനിൽകുമാറിന്‍റെയും ശകുന്തളയുടെയും മകൾ ആര്യ കൃഷ്ണയെ പയ്യനാമണ്ണിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്​. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തതെങ്കിലും ആശിഷിന്റെ പ്രേരണ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശിഷിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് ആര്യയും ആശിഷും വിവാഹിതരായത്. ഇവർക്ക്​ ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

ആശിഷ് നാല് സ്ഥാപനങ്ങളിൽ നിന്ന് ആര്യയെ കൊണ്ട് വായ്പയെടുപ്പിച്ചിരുന്നു. പുതിയ കാറെടുക്കാൻ വായ്പയ്ക്ക് ആര്യയുടെ വീടിന്റെ കരമടച്ച രസീത് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ ആര്യ ഇതു നൽകിയില്ല. സംഭവത്തിന്റെ തലേദിവസം പുതിയ കാർ വാങ്ങാനുള്ള വായ്പയുടെ കാര്യം തിരക്കാനായി പത്തനംതിട്ടയിൽ പോയ സമയം വാക്കുതർക്കമുണ്ടായി. അടുത്ത ദിവസം രാവിലെ മാതാപിതാക്കളുമായി ലോൺ തരപ്പെടുത്താനായി ആശിഷ് പോയ സമയത്താണ് ആര്യ ജീവനൊടുക്കുന്നത്. അതിനു മുൻപ് ആര്യ അര മണിക്കൂറോളം അമ്മയുമായി സംസാരിച്ചിരുന്നു. അമ്മ ആവശ്യപ്പെട്ടിട്ടും ആശിഷിനെതിരെ ആര്യ പരാതി നൽകിയിരുന്നില്ല. ആശിഷ് ജോലിക്ക് പോകാറില്ലെന്നും അമിതമദ്യപാനമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K