20 June, 2024 08:59:03 AM


കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണ സംഖ്യ 33 ആയി ഉയർന്നു, 60ലധികം പേർ ചികിത്സയിൽ



ചെന്നൈ: തമിഴ്നാട്ടിലെ വിഷമദ്യ ദുരന്തം തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 33 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍  പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങി. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. പുതുതായി ചുമതലയേറ്റ കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ആശുപത്രികളിലെത്തി രോഗികളെ സന്ദര്‍ശിച്ചു. 

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. വിഷ മദ്യ ദുരന്തത്തില്‍ 60ലധികം പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള 15 നില ​ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടത്. ഇതിനിടെ, സംഭവം നടന്ന സമയത്ത് വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പകരം മറ്റൊരാളെ കള്ളക്കുറിച്ചി ജില്ലാ കളക്ടറായി നിയമിക്കുകയും ചെയ്തു. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. 

സംഭവത്തില്‍ മദ്യം  വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K