02 December, 2023 03:04:58 PM


ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യം - എഡിജിപി



കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണെന്ന് എഡിജിപി അജിത്കുമാര്‍. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തു. ഇവര്‍ ഒന്നര മാസത്തോളമായി തട്ടിക്കൊണ്ടുപോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നുവെന്ന് എഡിജിപി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിത്.

കോവിഡിനെ തുടര്‍ന്ന് പത്മകുമാര്‍ വന്‍ സാമ്ബത്തിക ബാധ്യത നേരിട്ടിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. വലിയ സമ്മര്‍ദ്ദം ഉണ്ടായ കേസാണിത്. പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചുകിട്ടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം തന്നെ സംഭവത്തെക്കുറിച്ച്‌ സുപ്രധാന സൂചന ലഭിച്ചു.
പ്രതികള്‍ കൊല്ലം ജില്ലക്കാര്‍ തന്നെ മനസ്സിലാക്കി. 96 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ചു.മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അനാവശ്യ സമ്മര്‍ദം ഉണ്ടായി. പക്ഷെ പൊലീസിന് കേസ് തെളിയിക്കാന്‍ സാധിച്ചു. പദ്മകുമാറിന് കടുത്ത സമ്ബത്തിക ബാധ്യതയുണ്ടായിരുന്നു. കൊവിഡ് കാലത്തിന് ശേഷമുണ്ടായ ബാധ്യതയാണിത്.

ഒരു വര്‍ഷമായി ഇത് മറികടക്കാനുള്ള ആലോചനയിലായിരുന്നു പത്മകുമാര്‍. മറ്റ് ക്രൈമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുറ്റകൃത്യം നടപ്പിലാക്കിയത്.കാറില്‍ യാത്ര ചെയ്ത് തട്ടിയെടുക്കാന്‍ പറ്റിയ കുട്ടികളെ അന്വേഷിച്ചു. ഈ കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തില്‍ പലതവണ ഇവിടെ എത്തിയിരുന്നു.
ഈ സംഭവത്തില്‍ കുട്ടിയുടെ ചേട്ടനാണ് യഥാര്‍ത്ഥ ഹീറോ. കുട്ടിയില്‍ നിന്ന് പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.പ്രതികളുടെ വീടുകളില്‍ കുട്ടിയെ എത്തിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ നമ്ബര്‍ മനസിലാക്കി.

പിന്നെ പാരിപ്പള്ളിയില്‍ പോയി കടയുടമയില്‍ നിന്ന് ഫോണ്‍ വാങ്ങി വിളിച്ചു. പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവര്‍ മനസിലാക്കിയത്. അനിതാകുമാരിയാണ് കുട്ടിയെ ലിങ്ക് റോഡില്‍ നിന്ന് ആശ്രാമം മൈതാനത്ത് ഓട്ടോയില്‍ എത്തിക്കുന്നത്.ഈ പരിസരം അനിതകുമാരിക്ക് അറിയാം. പത്മകുമാര്‍ മറ്റൊരു ഓട്ടോ പിടിച്ച്‌ പിന്നാലെ വന്നു. കോളേജ് കുട്ടികള്‍ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച്‌ പോകുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K