19 July, 2024 05:26:27 PM


അർജുനായി തിരച്ചിൽ ഇനി മണ്ണിനടിയിൽ; ലോറി ഗംഗാവലിപ്പുഴയിലേക്ക് മറിഞ്ഞിട്ടില്ല



ബെംഗളുരു: അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുന്നു. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർ‌ത്തനം മഴ കുറഞ്ഞതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലോറി ഗംഗാവലിപ്പുഴയിൽലേക്ക് വീണിരിക്കാമെന്ന സംശയത്തിൽ നേവി നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം. മലയിടിഞ്ഞ് വീണുള്ള മണ്ണിനടിയിൽ വാഹനം കുടുങ്ങിയിട്ടുണ്ടോ എന്നതിൽ ഇനി പരിശോധന നടത്തും. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചാകും പരിശോധന നടത്തുക.

രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. എന്നാൽ അപകടം നടന്ന് നാല് ദിവസമായിട്ടും രക്ഷാപ്രവർത്തനം ഊർജ്ജിതമല്ലെന്നാണ് അർജുന്റെ കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് അർജുൻ. അർജുനെ കണ്ടെത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അർജുൻ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തെരച്ചിൽ മന്ദഗതിയിലായിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കോഴിക്കോട് മുക്കം സ്വദേശി അര്‍ജുനെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായിരിക്കുന്നത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അർജുൻ. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടിരുന്നതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്നയിടത്താണ്. വണ്ടിയുടെ എൻജിൻ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. ലോറി എസി ആയതിനാൽ മണ്ണ് ഉള്ളിലേക്ക് കയറാനിടയില്ല. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ ലോറിയും അർജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K