19 August, 2024 04:53:46 PM


പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണം; ഗവര്‍ണര്‍ക്കെതിരെ സിദ്ധരാമയ്യ ഹൈക്കോടതിയില്‍



ബെംഗളൂരു: മൈസൂരു ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർ ചന്ദ്‌ ഗെഹലോട്ട് അനുമതി നൽകിയ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ ഹർജി നൽകി. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും നിയമപരമായ ഉത്തരവുകളുടെ ലംഘനവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സിദ്ധരാമയ്യ ഹര്‍ജിയില്‍ പറഞ്ഞു.

1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ, ഭാരതീയ ന്യായ സുരക്ഷാ സംഹിത, 2023 സെക്ഷന്‍ 218 എന്നിവ പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കിയ ഓഗസ്റ്റ് 16 ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി. ഗവര്‍ണറുടെ തീരുമാനം നിയമപരമായി നിലനില്‍ക്കാത്തതും നടപടിക്രമമനുസരിച്ച് പിഴവുണ്ടെന്നും മുഖ്യമന്ത്രി ഹര്‍ജിയില്‍ പറയുന്നു.

പ്രോസിക്യൂഷന്‍ അനുമതി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സിദ്ധരാമയ്യ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണ്ണറുടെ നടപടിയെന്നും ബാഹ്യ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് സിദ്ധരാമയ്യയ്ക്കായി കോടതിയിൽ ഹാജരാകുന്നത്.

മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി ജെ അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പരാതി തള്ളിക്കളയണമെന്നാണ് മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇത് അവഗണിച്ചാണ് ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

‌സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ പേരിലുള്ള ഭൂമിയെക്കുറിച്ചാണ് ആരോപണം ഉയർന്നിരിക്കുന്നത്. സിദ്ദരാമയ്യയുടെ ഭാര്യാ സഹോദരൻ പാർവ്വതിക്ക് നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929