22 August, 2024 10:17:28 AM


ലൈംഗികാതിക്രമം; മഹാരാഷ്ട്രയില്‍ പ്രതിയുടെ വീട് തകര്‍ത്ത് പ്രദേശവാസികള്‍



മുംബൈ: മഹാരാഷ്ട്രയിലെ ബദല്‍പൂരില്‍ നഴ്‌സറി വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി അക്ഷയ് ഷിന്‍ഡെയുടെ വീട് പ്രദേശവാസികള്‍ അടിച്ചു തകര്‍ത്തു. ലൈംഗികാതിക്രമ വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവം. ഒരു സംഘം നാട്ടുകാര്‍ പ്രതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും വീട്ടിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം അടിച്ചുതകര്‍ക്കുകയുമായിരുന്നു.

ഓഗസ്റ്റ് 17നാണ് സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പ്രതി നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവം നടന്ന സ്‌കൂളിലെ ശുചീകരണ ജീവനക്കാരനാണ് അറസ്റ്റിലാക്കപ്പെട്ട അക്ഷയ് ഷിന്‍ഡെ. സ്വകാര്യഭാഗങ്ങളില്‍ വേദനയനുഭവപ്പെടുന്നുവെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നാലെ നടത്തിയ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തുകയുമായിരുന്നു.

പിന്നീടാണ് മറ്റൊരു കുട്ടിയെ കൂടി പ്രതി ചൂഷണത്തിന് ഇരയാക്കിയതായി അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളില്‍ എത്തുകയും സ്‌കൂളിലെ ബെഞ്ചുകളും വാതിലുകളും തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയിരുന്നു. നേരത്തെ അക്ഷയ് ഷിന്‍ഡെയുടെ കസ്റ്റഡി താനെ കോടതി ഓഗസ്റ്റ് 26വരെ നീട്ടിയിരുന്നു. ശക്തമായ സുരക്ഷ മുന്നൊരുക്കങ്ങളോടെയായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K