03 September, 2024 09:32:24 AM


അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്



ആലപ്പുഴ: ചേര്‍ത്തലയില്‍ മാതാവും ആൺസുഹൃത്തും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം. കുട്ടിയുടെ കൊലപാതകം നടത്തിയത് അമ്മയുടെ സുഹൃത്ത് ഒറ്റക്കാണോ അതോ ആശക്ക് നേരിട്ട് പങ്ക് ഉണ്ടോ എന്നും യുവതിയുടെ ഭർത്താവിന് ഇക്കാര്യം അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും അതേസമയം കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ പൊലിസ് തീരുമാനിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാർഡ് മെമ്പർ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതിൽ കുട്ടിയെ വളർത്താൻ മറ്റൊരാൾക്ക് നൽകി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആൺ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പിൽ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.

കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയായ ആശ മനോജാണ് ഒന്നാം പ്രതി. ആണ്‍ സുഹൃത്തായ രതീഷാണ് രണ്ടാം പ്രതി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K