19 September, 2024 06:02:42 PM


സുഭദ്ര കൊലപാതകം; കൊല നടന്ന സ്ഥലത്ത് തെളിവെടുപ്പ്; പൊട്ടിക്കരഞ്ഞ് ശര്‍മിള



ആലപ്പുഴ: ആലപ്പുഴയിലെ സുഭദ്ര കൊലപാതകത്തിൽ കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. തെളിവെടുക്കുന്നതിനിടെ ശര്‍മിള നിര്‍വികാരയായാണ് പെരുമാറിയത്. അതേസമയം, തെളിവെടുപ്പിനോട് യാതൊരു കൂസലുമില്ലാതെയാണ് മാത്യൂസ് പ്രതികരിച്ചത്. ശര്‍മിളയെ എങ്ങനെ കൊലപ്പെടുത്തിയതെന്നടക്കമുള്ള വിവരം മാത്യൂസ് പൊലീസിനോട് വിശദീകരിച്ചു.

വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തി. കൊലയ്ക്കിടെ രക്ത പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി.

ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. അമ്പലങ്ങളില്‍ മറ്റും പോകാറുണ്ടായിരുന്ന സുഭദ്ര പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവന്നിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുഭദ്ര തിരിച്ചെത്താതിരുന്നതോടെ ഏഴാം തീയതി മകന്‍ രാധാകൃഷ്ണന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാത്യൂസും ശര്‍മിളയും ചേര്‍ന്ന് സുഭദ്രയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940