18 February, 2025 09:10:01 AM


'മുട്ടുകാലില്‍ നിര്‍ത്തി, മര്‍ദിച്ചു'; കാര്യവട്ടം ഗവ. കോളജില്‍ റാഗിങ് നടന്നതായി കണ്ടെത്തി



തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ റാഗിങ് നടന്നതായി കണ്ടെത്തല്‍. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബിന്‍സ് ജോസും അഭിഷേകുമാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി.

സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ അലന്‍, അനന്തന്‍, വേലു, ശ്രാവണ്‍, സല്‍മാന്‍, ഇമ്മാനുവല്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥി പാര്‍ഥന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അഭിഷേകിനെ യൂണിയന്‍ ഓഫിസിലെത്തിച്ചായിരുന്നു മര്‍ദിച്ചത്. ബിന്‍സ് ജോസിനോടു മുട്ടുകുത്തി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അതു നിരസിച്ച ബിന്‍സ് ജോസിനെ മര്‍ദിച്ച ശേഷം മുട്ടു കുത്തി 15 മിനിറ്റോളം നിര്‍ത്തി. തളര്‍ന്ന ബിന്‍സ് വെള്ളം വേണം എന്നു ചോദിച്ചപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ കുപ്പി വെള്ളമെടുത്ത് അതിനുള്ളില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു. തുടര്‍ന്ന് വളഞ്ഞിട്ടു മര്‍ദിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950