27 February, 2024 09:57:24 AM


ഇന്ത്യയില്‍ സമ്പൂര്‍ണ ദരിദ്രര്‍ 5%ത്തില്‍ താഴെ മാത്രം- ബിവിആര്‍ സുബ്രഹ്മണ്യം



ന്യൂഡല്‍ഹി : സമ്പൂര്‍ണ ദരിദ്രരായ ഇന്ത്യക്കാരുടെ ജനസംഖ്യ അഞ്ചുശതമാനത്തില്‍ താഴെയാണെന്ന് നിതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം. ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ 202223 പ്രകാരം ദരിദ്രവിഭാഗത്തിന്‍റെ പ്രതിമാസ ഉപഭോക്തൃ ചെലവ് ഗ്രാമീണ ഇന്ത്യയില്‍ 1441 രൂപയും നഗരങ്ങളില്‍ 2087 രൂപയുമാണെന്നും അദ്ദേഹം പറയുന്നു. ഏപ്രില്‍മേയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ ദരിദ്രരെ നിര്‍വചിക്കുന്ന ടെന്‍ഡുല്‍ക്കര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍വേ ഡേറ്റ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അഞ്ചുശതമാനത്തില്‍ താഴെയെ ദരിദ്രരുള്ളൂവെന്നാണ് സുബ്രഹ്മണ്യം പറഞ്ഞത്. ഇന്ത്യക്കാരെല്ലാം നന്നായി ഇരിക്കുന്നു എന്നല്ല ഇതിനര്‍ഥമെന്നും സമ്പൂര്‍ണ ദരിദ്രര്‍ അഞ്ചുശതമാനത്തില്‍ താഴെയാണെന്ന് മാത്രമാണ് ഇത് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ പൊതുനയ സംഘടന തയ്യാറാക്കിയ 'ഇന്ത്യയിലെ 200506 മുതലുള്ള ബഹുതല ദാരിദ്ര്യം'എന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര പദ്ധതികള്‍ 201314, 202223 കാലയളവില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി സഹായിച്ചുവെന്ന് പരാമര്‍ശിക്കുന്നുണ്ട്.കേന്ദ്ര പദ്ധതികളായ പോഷണ്‍ അഭിയാന്‍, അനീമിയ മുക്തി ഭാരത് എന്നിവ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിച്ചുവെന്നും അത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വലിയ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനിടയില്‍ 24.86 കോടി ജനങ്ങള്‍ പലതരത്തിലുള്ള ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നതായി ഒരു മാസം മുന്‍പ് നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിറകേയാണ് ദരിദ്രര്‍ അഞ്ചുശതമാനത്തില്‍ താഴെയാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K