15 April, 2024 12:35:23 PM


സല്‍മാന്‍ ഖാന്‍റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; 3 പേര്‍ കസ്റ്റഡിയില്‍



മുംബൈ: സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നല്‍കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം. വെടിവച്ചത് രാജസ്ഥാന്‍ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ പ്രതികള്‍ സംഭവത്തിന് പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോള്‍ അറിയുന്നത്.

പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, ഇന്നലെ തന്നെ ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു . സംഭവ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിര്‍മ്മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ ഏറ്റെടുത്തു.അന്‍മോല്‍ ബിഷ്ണോയ് എന്ന ഐഡിയില്‍ നിന്നും വന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ ആധികാരികതയാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സല്‍മാന്‍ ഖാന് നേരെ എത്തിയിരുന്നു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന താരത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ സല്‍മാന്റെ വസതിയില്‍ എത്തിയ രാജ് തക്കാറെയും ഫോണില്‍ വിളിച്ച മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയും താരത്തിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ സര്‍ക്കാരിന്റെ പരാജയമെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. അക്രമികള്‍ക്കായി മുംബൈ പൊലീസ് തിരച്ചില്‍ തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K