05 June, 2024 04:55:37 PM


പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ചു; പുതിയ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ശനിയാഴ്ച



ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് നേരിട്ട് രാജി സമർപ്പിച്ചു. പിന്നീട് കാവല്‍ മന്ത്രിസഭ തുടരാന്‍ രാഷ്ട്രപതി നിര്‍ദ്ദേശം നല്‍കി.അതെ സമയം ശനിയാഴ്ച്ച എൻഡിഎ സഖ്യകക്ഷിക്ക് കീഴിലുളള സർക്കാർ രുപീകരിക്കുമെന്ന് മോദി രാഷ്‌ട്രപതിയെ അറിയിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയാൽ ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നുതവണ പ്രധാനമന്ത്രിയാകുന്ന നേതാവാകും മോദി.

2014-ൽ 282 സീറ്റുകളായിരുന്നു ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നത്. 2019-ൽ ഇത് 303 ആയി ഉയർന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ നേടാൻ മാത്രമേ ബിജെപിയ്ക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താൻ 32 സീറ്റുകളുടെ കുറവ്. അത് കൊണ്ട് മൂന്നാം തവണ അധികാരത്തിലേക്കെത്താൻ എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും. 400 സീറ്റെന്ന പ്രഖ്യാപനവുമായി തിരഞ്ഞടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

എക്സിറ്റ് പോളുകളെ മുഴുവൻ തള്ളിക്കൊണ്ട് ഇന്ത്യ മുന്നണി 232 സീറ്റുകൾ നേടി 2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച വാരാണസി ലോക്‌സഭ മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019-ലെ ഭൂരിപക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. 

അതെ സമയം നിതീഷ് കുമാറിന്റെ ജനതാദളിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും എൻഡിഎ പാളയത്തിൽ നിന്ന് തിരിച്ചു കൊണ്ട് വന്ന് ഇൻഡ്യ മുന്നണിയും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K