28 July, 2024 07:20:10 PM


റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ൻ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോർട്ട്‌



ന്യൂഡല്‍ഹി : റഷ്യ ഇന്ത്യക്ക് കൈമാറിയ എസ്-400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ൻ ഹാക്കർമാർ ചോർത്തിയെന്ന് റിപ്പോർട്ട്‌. മിസൈലിന്‍റെ റഷ്യൻ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കർമാർ തുറക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ കരാർ പ്രകാരം ഇന്ത്യക്ക് കൈമാറുന്ന മിസൈല്‍ ഘടകങ്ങള്‍, കോഡുകള്‍, സാങ്കേതിക കൈമാറ്റം, സ്പെയർ പാർട്സ് വിതരണം, മിസൈല്‍ സംവിധാനങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവ പ്രവർത്തിപ്പിക്കാനുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പരിശീലനം അടക്കം മുഴുവൻ വിശദാംശങ്ങളും ചോർന്നു.

മെയിലുകളില്‍ നിന്ന് ഹാക്ക് ചെയ്യപ്പെട്ട രേഖകളില്‍ സുപ്രധാന റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യക്തിഗത ഡാറ്റ എയർ ഡിഫൻസ്, മോസ്കോയിലെയും ക്രെംലിനിലെയും മിസൈല്‍ ഡിഫൻസ് ഓഫീസർമാരുടെ ക്ലാസിഫൈഡ് ഓപറേറ്റിങ് മാനുവലുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോർട്ട്‌.

ഇൻഫോംനപാം വോളണ്ടിയർ ഇന്‍റലിജൻസ് കമ്യൂണിറ്റിയുമായി പങ്കിട്ട ഹാക്ക് ചെയ്ത രേഖകളില്‍ പാന്‍റ്സിർ-എസ്, തോർ-എം1 വ്യോമ പ്രതിരോധ സംവിധാനം എന്നിവക്കുള്ള ഓപറേറ്റിങ് മാനുവലും ഉണ്ട്. ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ലോകത്തെ മികച്ച മിസൈലുകളിലൊന്നാണ് എസ്-400. അഞ്ച് യൂനിറ്റ് എസ്-400 മിസൈലിനായി 543 കോടി ഡോളറിന്‍റെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്.

അതേസമയം, ഇന്ത്യ-റഷ്യ മിസൈല്‍ കരാറിനെതിരെ അമേരിക്ക രംഗത്തു വന്നിരുന്നു. റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യ പിൻമാറണമെന്ന് അന്നത്തെ യു.എസ് പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടത്. നേരത്തെ, എസ്-400 മിസൈല്‍ വാങ്ങിയ തുർക്കിക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K