04 August, 2024 12:07:20 PM


പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ അനുമതിയില്ല; ഈശ്വർ മാൽപേയും സംഘവും മടങ്ങും



അങ്കോല: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള, പുഴയിൽ ഇറങ്ങിയുള്ള പരിശോധനക്ക് അനുമതിയില്ല. ഇതോടെ പരിശോധനക്കെത്തിയ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും സംഘവും മടങ്ങും. അതേസമയം സർക്കാർ അനുമതിയില്ലാതെ ഇറങ്ങാൻ കഴിയില്ലെന്ന് ഈശ്വർ മാൽപേ പറഞ്ഞു. കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും ഇപ്പോഴും പ്രതിസന്ധിയാണ്. എന്നാൽ ജില്ലാ ഭരണകൂടമായും എംഎൽഎയുമായും ബന്ധപ്പെടുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.

അതേസമയം ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ നാളെ മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അധികൃതരും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവൻ എം പി അറിയിച്ചിരുന്നു.

'ഷിരൂർ ദുരന്തത്തിൽ അകപ്പെട്ട സഹോദരൻ അർജുനും മറ്റ് രണ്ട് കർണ്ണാടക സഹോദരങ്ങൾക്കുമായുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിർത്തിവെച്ച തിരച്ചിൽ, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കർണാടക സർക്കാർ അധികൃതരും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സൈലും അറിയിച്ചു. പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തിൽ അർജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈൽ പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം..' എന്നാണ് എം പി അറിയിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K