12 August, 2024 07:53:17 PM


പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; ഒന്നാം പ്രതി രാഹുല്‍ നാട്ടില്‍ തിരിച്ചെത്തി



കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ മുഖ്യ പ്രതി രാഹുൽ പി ​ഗോപാൽ ഇന്ത്യയിലെത്തി. ആ​ഗസ്റ്റ് 14-ാം തീയതി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് കേസിലെ ഒന്നാം പ്രതിയായ രാഹുൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. കേസിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് മാറിനിൽക്കുകയായിരുന്നു.

കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഒന്നാം പ്രതി രാഹുൽ, രാഹുലിൻ്റെ അമ്മ, സഹോദരി എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതി, സിവിൽ പൊലീസ് ഓഫീസർ ശരത് ലാൽ ആണ് അ‍ഞ്ചാം പ്രതി. കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നത്.

ഭാര്യയുമായുള്ള എല്ലാപ്രശ്‌നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കി കൊണ്ട് രാഹുൽ കേസ് റദ്ദാക്കാന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭാര്യയുമായുള്ള തെറ്റിദ്ധാരണ പരിഹരിച്ചുവെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് രാഹുല്‍ ഹര്‍ജിയിലൂടെ ഹൈക്കോടതിയെ അറിയിച്ചത്.

രാഹുലിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധമാണ് എന്നാണ് ഫറോക് പൊലീസ് നല്‍കിയ മറുപടി. ശരീരത്തില്‍ മുറിവുകളോടെയാണ് പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമാണ്. പരാതിയില്‍ പറഞ്ഞത് മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചിട്ടുണ്ട്. രാഹുലിന്റെ സമ്മര്‍ദ്ദം കാരണമാണ് കേസ് റദ്ദാക്കണമെന്ന യുവതിയുടെ സത്യവാങ്മൂലം എന്നുമാണ് കോഴിക്കോട് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K