19 February, 2024 10:55:59 AM


സഹോദരിയെ ശല്യം ചെയ്തു; 17കാരനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്ന് 19കാരൻ



കോയമ്പത്തൂർ:  തമിഴ്നാട്ടിൽ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാർഥിയെ കോളജ് വിദ്യാർഥിയായ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. 

രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്നതിനായി പോകാൻ സുഹൃത്തുക്കൾക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്. 

പ്രണവിന്‍റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉൾപ്പെടെ ഗുരുതര പരുക്കേറ്റ പ്രണവ് പിന്നീട് മരണത്തിനു കീഴടങ്ങി. സിംഗനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്..

പ്രണവിന്റെ മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി ഇഎസ്ഐ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. രണ്ടു വർഷം മുൻപ് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് പേരറശന്‍റെ സഹോദരിയെ പ്രണവ് ശല്യം ചെയ്തുവെന്ന് ആരോപിച്ച് ഇരുകൂട്ടരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു..

പിന്നീട് ഇതേക്കുറിച്ച് ചോദിക്കാൻ ചെന്ന പേരറശനെ പ്രണവും സുഹ‍ൃത്തുക്കളും മർദ്ദിച്ചതായി പറയുന്നു. ഇതിന്‍റെ വാശിക്ക് പ്രണവിന്‍റെ സുഹൃത്തുക്കളിൽ ഒരാളെ പേരറശൻ മർദ്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട കേസിൽ പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്നാണ് പൊലീസ് നൽകുന്ന വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K