03 September, 2024 12:04:46 PM


തമിഴ്നാട്ടിൽ 4 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ; കൂട്ടു നിന്ന സഹോദരിയും പിടിയിൽ



ചെന്നൈ: കാമുകനൊപ്പം ജീവിക്കാൻ നാല് വയസുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയും കൂട്ട് നിന്ന സഹോദരിയും പിടിയിൽ. നാമക്കൽ ജില്ലയിൽ സെന്തമംഗലത്തിന് അടുത്തുള്ള ഗാന്ധിപുരം സ്വദേശിനി സ്‌നേഹ(23)യേയും സഹോദരി കോകിലയേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭർത്താവ് മുത്തയ്യയ്ക്കും മകൾ പൂവരശിക്കും ഒപ്പം ചെന്നൈയിലായിരുന്നു സ്‌നേഹ താമസിച്ചിരുന്നത്. സ്നേഹ ഏറെ നാളായി മറ്റൊരാളുമായി പ്രണയ ബന്ധത്തിലായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ മകൾ തടസമാകുമെന്ന് കണ്ടാണ് സ്നേഹ നാല് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സെന്താമംഗലം സ്വദേശിയായ ശരത്തുമായി സ്‌നേഹ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശരത്തും ചെന്നൈയിലാണ് താമസിച്ചിരുന്നത്.

അടുത്തിടെ ഭർത്താവിനെ ഉപേക്ഷിച്ച് സ്നേഹ ശരത്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. എന്നാൽ കുട്ടിയുള്ളതിനാൽ യുവാവിൻറെ വീട്ടുകാർ സ്നേഹയെ സ്വീകരിച്ചില്ല. ഇവർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി സ്നേഹയെ ഗാന്ധിപുരത്തേ വീട്ടിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. മാതാപിതാക്കൾക്കും സഹോദരിയ്ക്കും ഒപ്പമായിരുന്നു സ്നേഹയുടെ താമസം. ഇവിടെ മകൾ പൂവരശിയുമുണ്ടായിരുന്നു.

മകൾ കൂടെയുണ്ടെങ്കിൽ കാമുനൊപ്പം ജീവിതം സധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സ്നേഹ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർന്ന് കുട്ടിയുമായി സ്നേഹയും സഹോദരി കോകിലയും വീടിനടുത്തുള്ള ബന്ധുവിൻറെ കൃഷിയിടത്തിലെത്തി. അവിടെ വെച്ച് ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിലേക്ക് മകളെ സ്നേഹ വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ നിന്നും കുട്ടിയെ കണ്ടെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി സ്നേഹയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കൂട്ടു നിന്നതിന് സ്നേഹയുടെ സഹോദരി കോകിലയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K