22 August, 2024 09:22:22 AM


18 വർഷം മുൻപ് മൂവാറ്റുപുഴയിൽ നിന്ന് സ്വർണം കൊണ്ട് മുങ്ങി; മുംബൈയിൽ നിന്ന് നാല് ജ്വല്ലറികളുടെ ഉടമയെ സാഹസികമായി പിടികൂടി



കൊച്ചി: 18 വർഷം മുൻപ് മൂവാറ്റുപുഴയിൽ നടന്ന സ്വർണ മോഷണത്തിലെ പ്രതി മുംബൈയിൽ നിന്ന് പിടിയിൽ. നിലവിൽ മുംബൈയിലെ നാലു ജ്വല്ലറികളുടെ ഉടമയാണ് ഇയാൾ. മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബാ യാദവാണ് (53) അറസ്റ്റിലായത്. ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചത്.

2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കല്ലറയ്ക്കൽ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വർഷത്തോളമായി ഇയാൾ കുടുംബസമേതം മൂവാറ്റുപുഴയിലാണ് താമസിച്ചിരുന്നത്. ഇയാൾ പതിവായി ജ്വല്ലറിയിൽനിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയിരുന്നു. 2006ൽ ഇങ്ങനെ പോയശേഷം തിരികെയെത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തിൽനിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതമാണ് ഇയാൾ മുങ്ങിയത്. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

നവകേരള സദസ്സിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെത്തുടർന്നാണ് കേസ് പ്രത്യേക സംഘം ഏറ്റെടുത്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകൾ കൈമാറിയിരുന്നു. മുംബൈ മുളുണ്ടിൽ ആഡംബര ബംഗ്ലാവിലാണ് ഇയാൾ താമസിച്ചിരുന്നത്. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നൽകാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യർഥിച്ചത്.

18 വർഷം മുൻപു മുങ്ങി ചെറിയതോതിൽ സ്വർണ ബിസിനസ് തുടങ്ങിയ യാദവ് പൊലീസ് കണ്ടെത്തുമ്പോഴേക്കും 4 ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പൊലീസ് നാട്ടിലേക്കു മടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K