29 March, 2024 03:53:06 PM


അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത; ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി



പത്തനംതിട്ട: പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ ദുരൂഹത. നൂറനാട് സ്വദേശിനി അധ്യാപിക അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വിനോദയാത്ര കഴിഞ്ഞ മടങ്ങുകയായിരുന്ന അധ്യാപിക സഞ്ചരിച്ച വാഹനം തടഞ്ഞ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു അപകടം. കാര്‍ ലോറിയിലേക്ക് ഹാഷിം മനപ്പൂര്‍വ്വം ഇടിച്ചു കയറ്റിയതയാണ് പൊലീസിന്റെ സംശയം.

അപകടത്തില്‍ മരിച്ച അനുജ തുമ്പമണ്‍ നോര്‍ത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപികയാണ്. സ്വകാര്യ ബസ് ജീവനക്കാരനായ ഹാഷിമും അനുജയും സുഹൃത്തുക്കളാണ്. തിരുവനന്തപുരത്തു നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു അനുജ ഉള്‍പ്പെടുന്ന അധ്യാപക സംഘം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന് ഹാഷിം കുളക്കടയില്‍ വെച്ച് അധ്യാപിക സഞ്ചരിച്ച വാഹനം തടഞ്ഞു.

തുടര്‍ന്ന് ഹാഷിം അനുജയെ കാറില്‍ കയറ്റി കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പട്ടാഴിമുക്ക് എത്തിയപ്പോള്‍ ഇരുവരും സഞ്ചരിച്ച കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയാണ്. ഹാഷിം മനപ്പൂര്‍വം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ നിന്നും നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തു.

അനുജ തല്‍ക്ഷണവും ആശുപത്രിയില്‍ എത്തിച്ച ശേഷം ഹാഷിമും മരിച്ചു. ആത്മഹത്യ ആണെന്നാണോ പൊലീസ് സംശയിക്കുന്നത്. അനുജ വിവാഹിതയാണ്. പതിനൊന്നു വയസ്സുള്ള കുട്ടിയുമുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ അടൂര്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K