06 June, 2024 07:17:24 PM


കേക്ക് കൊണ്ടുവരാൻ വൈകി; ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ



മുംബൈ: ജന്മദിനത്തിൽ കേക്ക് കൊണ്ടുവരാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മുംബൈ സകിനകയിൽ താമസിക്കുന്ന രാജേന്ദ്ര ഷിൻഡെയാണ് പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ഭാര്യയെയും മകനെയും ആക്രമിച്ച ശേഷം ഇയാൾ ലത്തൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.

രാജേന്ദ്ര ഷിൻഡെയുടെ പിറന്നാൾ ആഘോഷിക്കാനായി ഭാര്യയോട് കേക്ക് വാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ എത്താൻ വൈകിയതിൽ പ്രകോപിതനായി രാജേന്ദ്ര ഷിൻഡെ ഭാര്യയുമായി തർക്കത്തിലായി. പിന്നീട് ഇയാൾ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.വഴക്കിനിടെ ആദ്യം കറിക്കത്തി ഉപയോ​ഗിച്ച് ഭാര്യയുടെ കൈക്ക് വെട്ടി. ഇത് കണ്ട് രക്ഷിക്കാനെത്തിയ മകനെയും ആക്രമിക്കുകയായിരുന്നു. മകൻ്റെ വയറ്റിലാണ് കുത്തേറ്റത്. തുടർന്ന് രാജേന്ദ്ര വീട്ടിൽ നിന്ന് ഓടിരക്ഷപ്പെട്ടു.

സംഭവം അറിഞ്ഞെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മകൻ ചികിത്സയിൽ തുടരുകയാണ്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിനിടെയാണ് പൊലീസ് ഇയാളെ ലത്തൂരിൽ നിന്ന് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K