11 July, 2024 06:44:02 PM


ഹോം വർക്ക് ചെയ്യാൻ മറന്നു, വിദ്യാർഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; പല്ല് തെറിച്ച് വീണു



റായ്ബറേലി: വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഹോം വർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപകൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ  ക്രൂരമായി മർദിച്ചത്. മുഖത്ത് അടിയേറ്റ് കുട്ടിയുടെ പല്ല് തെറിച്ച് വീണു. അധ്യാപകന്‍റെ ക്രൂര മർദ്ദനമേറ്റ് കുട്ടി ബോധരഹിതനായി തറയിൽ വീണു. ഇതോടെ അധ്യാപികൻ ഓടി രക്ഷപ്പെട്ടു. 

സംഭവത്തിൽ സയൻസ് അധ്യാപകനായ മുഹമ്മദ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി ബോധരഹിതനായി നിലത്ത് വീണതോടെ അധ്യാപകൻ ക്ലാസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും തുടർന്ന്  കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. വേനലവധിക്ക് ഏപ്രിലിൽ സ്കൂൾ അടച്ച സമയത്ത് അധ്യാപകൻ വിദ്യാർത്ഥിക്ക്  ഹോം വർക്ക് നൽകിയിരുന്നു. അവധി കഴിഞ്ഞെത്തിയ അധ്യാകൻ വിദ്യാർത്ഥിയോട് ഹോം വർക്ക് ചെയ്തത് കാണിക്കാൻ പറഞ്ഞു. 

എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ ഹോം വർക്ക്  പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കുട്ടി മറുപടി നൽകി. ഇതോടെ പ്രകോപിതനായ അധ്യാപകൻ കുട്ടിയെ ആദ്യം വടികൊണ്ട് കൈയ്യിൽ തല്ലി. പിന്നീട് മുഖത്തേക്ക് വടികൊണ്ട് അടിച്ചു.  വായിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടി ബോധം കെട്ട് വീഴുകയായിരുന്നുവെന്ന് സലൂൺ സ്റ്റേഷൻ ഹൗസ് ഓഫീസർ   ജെ.പി. സിംഗ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.  അധ്യാപികനെതിരെ സ്‌കൂളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K