05 August, 2024 10:29:18 AM


'കൺമണി അൻപോട്' തര്‍ക്കം: മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ട പരിഹാരം നൽകി



കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ഗുണ എന്ന ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന ഗാനം ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീർപ്പായി. മഞ്ഞുമ്മൽ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ മെയ് മാസമായിരുന്നു വക്കീൽ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്.

മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തിൽ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നൽകിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ചിത്രമായ 'ഗുണ' യ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ നാൻ' എന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പാശ്ചത്തലമായി വരുന്ന 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സ് റിലീസിന് ശേഷം കൺമണി അൻപോട് വീണ്ടും മലയാളത്തിലും തമിഴിലും വീണ്ടും ഹിറ്റായിരുന്നു ഇതോടെയാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്.

ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു.

ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. മെയ് 5ന് ചിത്ര ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. തിയറ്ററിൽ 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തിയത്. ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആകെ മൊത്തം 242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K