13 February, 2024 08:30:39 PM


ഭാവി മുന്നേറ്റത്തിന്‍റെ ചാലക ശക്തിയായി സ്ത്രീകള്‍ മാറണം - വി.ആര്‍. മഹിളാമണി



പാലക്കാട്: കേരളത്തിന്റെ ഭാവി മുന്നേറ്റത്തിന്റെ ചാലക ശക്തിയായി സ്ത്രീകള്‍ മാറണമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹിക മുന്നേറ്റത്തില്‍ മുന്‍പേ നടന്ന നാടാണ് കേരളം. ഇന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ധരിക്കുന്നതിനും ഇഷ്ടമുള്ള വഴിയേ നടക്കുന്നതിനും ഇഷ്ടമുള്ള വിഷയം പഠിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ അവസ്ഥ ഇങ്ങനെ അല്ല. സ്ത്രീകളുടെ സ്വാതന്ത്ര്യം തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്നാണ്. വീടുകളുടെ അകത്തളങ്ങളില്‍ നിന്നും മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കണം.
സ്ത്രീകളുടെ മുന്നേറ്റത്തിനും ശാക്തീകരണത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കണം. സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സ്ത്രീകള്‍ വിചാരിച്ചാല്‍ സാധിക്കും.

കേരളീയ സമൂഹത്തില്‍ കുടുംബശ്രീ പ്രസ്ഥാനം വരുത്തിയ മാറ്റങ്ങള്‍ വിപ്ലവകരവും സമാനതകള്‍ ഇല്ലാത്തതുമാണ്. കോടതി നിരോധിച്ചിട്ടും സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ സ്ത്രീധനം എന്തിനു നല്‍കുന്നെന്ന് എല്ലാവരും ചിന്തിക്കണം. സ്ത്രീധനത്തിനെതിരെ പരാതി നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടും പരാതി നല്‍കാന്‍ പെണ്‍കുട്ടികളോ രക്ഷിതാക്കളോ തയ്യാറാകുന്നില്ല. മക്കളെ അടുത്തറിയാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. മക്കളെ അടുത്തറിയാത്ത രക്ഷിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. പല പ്രശ്‌നങ്ങളിലേക്കും വഴിവയ്ക്കുന്നത് ഇങ്ങനെ അടുത്തറിയാത്തതാണ്. തങ്ങളോടു ചേര്‍ത്തു പിടിച്ചില്ലെങ്കില്‍ മക്കള്‍ രക്ഷിതാക്കളില്‍ നിന്നും അകന്നു പോകും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ചേര്‍ത്തുനിര്‍ത്തുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനും അധ്യാപകര്‍ ശ്രമിക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി അധ്യക്ഷനായി. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം മുക്കാലി ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് രാജലക്ഷ്മിയും ലഹരിയുടെ വിപത്ത് എന്ന വിഷയം അട്ടപ്പാടി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. രവികുമാറും അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധ, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. ജിതേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാലിനി ബിനുകുമാര്‍, വി. കല്‍പ്പന, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം. രാഹുല്‍ എന്നിവര്‍ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K