08 June, 2024 11:32:08 AM


മുരളീധരന്‍റെ തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് പോര് രൂക്ഷം, തൃശൂരിൽ വീണ്ടും പോസ്റ്റർ



തൃശൂർ: തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റർ. എം.പി വിൻസന്റിനെതിരെയാണ് പോസ്റ്റർ വന്നിരിക്കുന്നത്. തൃശ്ശൂർ പ്രസ് ക്ലബ്ബിന് മുന്നിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് തൃശ്ശൂരിൽ കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് പോസ്റ്റർ പതിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് ചെയർമാൻ എംപി വിൻസന്റിനും അനിൽ അക്കരയ്ക്കും എതിരെ പോസ്റ്ററുകൾ വന്നിരുന്നു.

കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെയാണ് ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകൾ പതിക്കുന്നത് ആരംഭിച്ചത്. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനും മുൻ എം പി ടി എൻ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിലും പോസ്റ്റർ ഉയർന്നിരുന്നു. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോര് കഴിഞ്ഞ ദിവസം കയ്യാങ്കളിയിൽ കലാശിച്ചിരുന്നു.

ഡിസിസിയിൽ കയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിരുന്നു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K